കൊച്ചി: സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കേസ് പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്യണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തെ നയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ലാമ ഇന്ത്യയിൽ എത്തിയ സമയത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നതുവരെയുള്ള എല്ലാ സാഹചര്യങ്ങളും അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും അനുമതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമായിട്ടില്ലാത്തതിനാൽ കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
നവംബർ 30നാണ് എച്ച്എംടി സ്ഥാപനത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി 6ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായതായി കോടതി ശക്തമായി വിമർശിക്കുകയും കുടുംബത്തോട് ഖേദം രേഖപ്പെടുത്തുകയും ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

