ഡൽഹി: ഡൽഹി മദ്യനയക്കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കൂടിയായ ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ മാധ്യമങ്ങളോട് വികാരാധീനമായി പ്രതികരിച്ചു. “ഒരു തെറ്റും ചെയ്തിട്ടില്ലാത്ത എന്നെ ആറുമാസം ജയിലിൽ അടച്ചു. ഞാൻ കള്ളനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ഇന്ന് സത്യം ജയിച്ചു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയതായി ചൂണ്ടിക്കാട്ടിയ കെജരിവാൾ, ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് ആംആദ്മി പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിലെ പ്രമുഖ നേതാക്കളെ ജയിലിലടച്ചെന്നും, അന്നത്തെ മുഖ്യമന്ത്രിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. “ഞാനും മനീഷ് സിസോദിയയും അഴിമതിക്കാരല്ല. ഞങ്ങൾ സത്യസന്ധരാണെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു,” കെജരിവാൾ കൂട്ടിച്ചേർത്തു.
ഡൽഹി മദ്യനയക്കേസിൽ റൗസ് അവന്യൂ കോടതിയാണ് കെജരിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയത്. കുറ്റപത്രത്തിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്കായില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക ജഡ്ജി ജിതേന്ദർ സിംഗ് ആണ് വിധി പ്രസ്താവിച്ചത്.

