കാസർകോട്: കേരളത്തിൽ വർധിച്ചു വരുന്ന ജനസംഖ്യയിലും കാര്യക്ഷമമായ ഭരണനിർവഹണത്തിനായി മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്ന് സമസ്ത. ഭരണനിർവഹണത്തിലെ വെല്ലുവിളികൾ പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് സമസ്ത വ്യക്തമാക്കി.
39 പാർലമെൻറ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് പ്രശ്‌നം മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചക്ക് അത് വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർഥ്യമാക്കാൻ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

