കൊച്ചി: കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നീക്കവുമായി ബിജെപി നേതൃത്വം. ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിലേക്ക് എത്തുന്നതിൽ ഉറപ്പ് ലഭിച്ചതായാണ് പുതിയ വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി ചെയർമാൻ സാബു എം. ജേക്കബും തമ്മിൽ കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനത്തിലെത്തിയതെന്ന് ലഭിക്കുന്ന സൂചന.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി ഈ നീക്കം നടത്തുന്നത്. പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ പിന്തുണ എൻഡിഎയ്ക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.
അങ്ങനെ ആണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു എം. ജേക്കബും വേദിയിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. നേരത്തെ അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം തന്നെ, രാജീവ് ചന്ദ്രശേഖറും ട്വന്റി 20യെ എൻഡിഎയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. ഈ നീക്കങ്ങളുടെ തുടർച്ചയായാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം കൈവരിച്ചതെന്നാണ് വിവരം.

