കോട്ടയം: പാലായിൽ എതിർ സ്ഥാനാർഥി ആരായാലും യുഡിഎഫിന് വിജയമുറപ്പെന്ന് മാണി സി കാപ്പൻ എംഎൽഎ.
‘കഴിഞ്ഞവർഷം ജോസ് കെ മാണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നിട്ട് ഫലം വന്നപ്പോൾ ഞാൻ ജയിച്ചു.
പാലയിലെ ടൗണിലല്ല, ഗ്രാമങ്ങളിലാണ് ഞാൻ വികസനം നടത്തിയത്. ആ ജനങ്ങൾ അവിടെ വികസനം നടത്തിയവരെ ജയിപ്പിക്കും. പണ്ട് പാല പട്ടണമായിരുന്നു.
ഗ്രാമമായിരുന്ന തൊടുപുഴ ഇന്ന് നഗരമായി. പാല ഇന്നും പട്ടണം മാത്രമാണ്. രാഷ്ട്രീയത്തിന് അതീതമായ വികസനമാണ് മണ്ഡലത്തിൽ നടന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. മുന്നണി ആർക്കു വേണമെങ്കിലും മാറാം.
പക്ഷേ യുഡിഎഫ് സ്ഥാനാർഥി ഞാൻ തന്നെയായിരിക്കും’. കാപ്പൻ പറഞ്ഞു. പാർട്ടി ഒരു സീറ്റ് കൂടി കൂടുതൽ ആവശ്യപ്പെടുമെന്നും എലത്തൂർ സീറ്റ് വെച്ചുമാറാൻ തയ്യാറെന്നും കാപ്പൻ പ്രതികരിച്ചു.

