മരണത്തിന് തൊട്ടരികെ ഇർഫാൻ സുൽത്താനി; കുടുംബത്തെ കാണാൻ വെറും 10 മിനിറ്റ് മാത്രം അനുവാദം; അല്ലാഹുവിനെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചാർത്തി തൂക്കിലേറ്റാൻ ഇറാൻ

0

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഇർഫാൻ സുൽത്താനി എന്ന 26-കാരനെ സർക്കാർ വധശിക്ഷയ്ക്ക് വിധേയനാക്കുന്നു. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ആരാണ് ഇർഫാൻ സുൽത്താനി?
ടെഹ്‌റാനിലെ കരാജിലുള്ള ഫാർഡിസ് സ്വദേശിയാണ് ഇർഫാൻ. ജനുവരി 8-ന് നടന്ന സർക്കാർ വിരുദ്ധ പ്രകടനത്തിനിടെയാണ് സുരക്ഷാ സേന ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ‘അല്ലാഹുവിനെതിരെ യുദ്ധം ചെയ്തു’ എന്ന ഗൗരവകരമായ കുറ്റമാണ് ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത്. ഇറാനിലെ നിയമമനുസരിച്ച് ഇതിന് വധശിക്ഷയാണ് ലഭിക്കുക.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇർഫാന് നീതിയുക്തമായ വിചാരണ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഹെൻഗാവോ ആരോപിക്കുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയാണ് കോടതി വിധി പ്രസ്താവിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായി കുടുംബാംഗങ്ങളുമായി വെറും 10 മിനിറ്റ് മാത്രമാണ് ഇദ്ദേഹത്തിന് സംസാരിക്കാൻ അനുവാദം നൽകിയത്. ജനുവരി 14 ബുധനാഴ്ച ശിക്ഷ നടപ്പിലാക്കുമെന്നാണ് വിവരം. ടെഹ്റാന് സമീപത്തുള്ള കറാജില്‍ വച്ചാകും പരസ്യമായി ഇര്‍ഫാനെ തൂക്കിക്കൊല്ലുകയെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിലെ നിലവിലെ സാഹചര്യം
ഡിസംബർ അവസാനത്തോടെ സാമ്പത്തിക പ്രതിസന്ധികൾക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ശക്തമായ സർക്കാർ വിരുദ്ധ പോരാട്ടമായി മാറിയിരിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്.

പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 650-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതയാണ് ഒദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് ആളുകൾ നിലവിൽ ജയിലുകളിലാണ്. പ്രതിഷേധക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് കടുത്ത ശിക്ഷാനടപടികളിലൂടെ ഇറാൻ സർക്കാർ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here