ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഹർ കീ പൗരിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ബോർഡ്. ഹർ കി പൗരിയുടേയും സമീപ ഘാട്ടകളുടെയും പരിപാലനം നടത്തുന്ന ഗംഗ സഭയാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്. എല്ലാ എൻട്രി പോയിന്റുകളിലും ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ അറബി വേഷം ധരിച്ചെത്തിയ രണ്ട് പേർ ഹർ കി പൗരിക്ക് സമീപം നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് ഇവർ ഹിന്ദുക്കളാണെന്നും റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അറബി വേഷത്തിലെത്തിയതെന്നും വ്യക്തമായിരുന്നു.ഇതിന് പിന്നാലെ ഹരിദ്വാറിലെ മതപരമായ സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, ഗംഗയിലെ ഘാട്ടുകൾ എന്നിവയിൽ അർധ കുംഭമേളക്ക് മുമ്പ് അഹിന്ദുക്കളുടെ പ്രവശേവനം തടയണമെന്ന് ഗംഗ സഭ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഗംഗസഭ പരിപാലിക്കുന്ന മേഖലകളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുവെച്ചത്. 1916ലെ ഹരിദ്വാർ മുൻസിപ്പൽ നിയമപ്രകാരം ഹർ കി പൗരിയിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് ഗംഗ സഭ പ്രസിഡന്റ് നിതിൻ ഗൗതം പറഞ്ഞു. ബോർഡുവെച്ചതിലൂടെ ഇതുമായി ഉയർന്നുവന്നിട്ടുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിദ്വാർ മുൻസിപ്പിൽ കമീഷണർ നന്ദൻ കുമാറും 1916ലെ നിയമപ്രകാരം ഹർ കി പൗരിയിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്നുണ്ടെന്നും പറഞ്ഞു.

