ഇന്ത്യയും റഷ്യയും ഇരട്ട താരകം പോലെ; സൗഹൃദം ആഴമേറിയതെന്ന് മോദി, എട്ട് കരാറുകളിൽ ഒപ്പുവെച്ചു

0

ഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴമേറിയതാണെന്നും ഇരട്ട താരകം പോലെ  നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിന്റെ സംഭാവന വളരെ വലുതാണെന്നും മോദി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചകൾക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

“ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും വളരെക്കാലമായി തോളോട് തോൾ ചേർന്ന് നിൽക്കുകയാണ്. പഹൽഗാമിലെ ഭീകരാക്രമണമായാലും ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഈ സംഭവങ്ങളുടെയെല്ലാം മൂലകാരണം ഒന്നുതന്നെയാണ്.

ഭീകരത മാനവികതയുടെ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നുമാണ്  ഇന്ത്യയുടെ അചഞ്ചലമായ വിശ്വാസം,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഇന്ത്യയും റഷ്യയും ആകെ എട്ട് കരാറുകളിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴിൽ, കുടിയേറ്റ മേഖലകളിൽ രണ്ട് കരാറുകളിൽ ഒപ്പുവച്ചു. ആരോഗ്യം, ഷിപ്പിംഗ് മേഖലകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. റഷ്യയിൽ നിന്ന് കൂടുതൽ രാസവളങ്ങൾ വാങ്ങാനും ഇന്ത്യ സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here