മൂന്നാർ: മാട്ടുപ്പെട്ടി ഡാമിൽ പാരാസെയ്‌ലിങ്ങിനിടെ വിനോദസഞ്ചാരി വെള്ളത്തിൽ വീണത് ശക്തമായ കാറ്റിൽ പാരഷൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ അധികൃതർക്ക് സമർപ്പിക്കും.
അപകടത്തിൽപ്പെട്ട യുവാവിനെക്കുറിച്ചുള്ള രേഖകളൊന്നും സംഘാടകർ സൂക്ഷിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ, മാട്ടുപ്പെട്ടിയിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ മുൻപത്തെ വാദം തെറ്റാണെന്ന് തെളിഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി ഡാമിലാണ് അപകടം നടന്നത്. ഏകദേശം 200 അടി ഉയരത്തിൽ നിന്ന് തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ യുവാവ് ഡാമിലെ വെള്ളത്തിലേക്ക് വീണു. യുവാവിന് നീന്തൽ അറിയാമായിരുന്നതും ഉടൻ തന്നെ സ്പീഡ് ബോട്ട് എത്തിയതും വലിയ ദുരന്തം ഒഴിവാക്കി. സംഭവം പുറംലോകം അറിയാതിരിക്കാൻ യുവാവിന് 15,000 രൂപ നൽകി അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആറുമാസം മുൻപ് ആരംഭിച്ച ഈ അഡ്വഞ്ചർ ടൂറിസം പദ്ധതിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് പോലീസ് ഗൗരവമായ അന്വേഷണമാണ് നടത്തുന്നത്.

