സുരേഷ് ഗോപി വിരുദ്ധതരംഗം ശക്തമായതും തിരിച്ചടിയായി; ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കവും ഫലം കണ്ടില്ല; തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ബിജെപി വിലയിരുത്തൽ

0

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭകളുടെ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിൽ ബിജെപി. ബിജെപി നടത്തിയ ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ പരിപാടി ബിജെപി ആവിഷ്കരിച്ച് നടപ്പാക്കിയത്. എന്നാൽ, പലഘടകങ്ങൾ കൊണ്ടും ക്രൈസ്തവർ പാർട്ടിയോട് ഇക്കുറി അകലം പാലിച്ചെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ച തൃശ്ശൂരിൽ ഇത്തവണ ആ പിന്തുണ യുഡിഎഫിലേക്ക് മാറിയെന്നാണ് പാർട്ടി നേതാക്കളുടെ തന്നെ വിലയിരുത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും സമാന പ്രവണതയാണ് കണ്ടത്.

തൃശ്ശൂരിൽ പള്ളിയുടെ പിന്തുണയോടെ ക്രൈസ്തവ സ്ഥാനാർഥികളെ മത്സരിപ്പിച്ച ഡിവിഷനുകളിലൊട്ടാകെ ബിജെപി കനത്ത പരാജയം നേരിട്ടു. കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി തുടങ്ങിയ ഡിവിഷനുകളിൽ ജയപ്രതീക്ഷ ഉയർന്നിരുന്നെങ്കിലും ഫലം പൂർണമായും വിപരീതമായിരുന്നു. ചത്തീസ്ഗഡ് വിഷയത്തെ തുടർന്നുണ്ടായ പ്രതികൂലതയും, കന്യാസ്ത്രീ സമൂഹം ബിജെപിക്കെതിരേ നിലകൊണ്ടതുമാണ് പ്രധാന തിരിച്ചടിയെന്നാണ് വിലയിരുത്തൽ.

പി.സി. ജോർജിന് സ്വാധീനമുള്ള മേഖലകളിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്കൊപ്പം നിന്നെങ്കിലും, അത് രണ്ടോ മൂന്നോ പഞ്ചായത്തുകളിലൊതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ക്രൈസ്തവ സ്ഥാനാർഥികളെ നിർത്തിയിട്ടും ഗുണമുണ്ടായില്ല. നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ പരാജയം സംഭവിക്കുകയും വോട്ട് വിഹിതം കുറഞ്ഞിരിക്കുകയുമായിരുന്നു.

തൃശ്ശൂരിൽ സുരേഷ് ഗോപി വിരുദ്ധതരംഗം ശക്തമായതും തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തുന്നു. മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ കഴിയുന്ന ശക്തനായ നേതാവ് മത്സരരംഗത്തില്ലാതിരുന്നതോടെ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസം പ്രവർത്തകരിൽ ഉണ്ടായില്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. നേതൃത്വത്തിലെ ഐക്യമില്ലായ്മ, ജില്ലാ പ്രസിഡന്റിന്റെ പരിമിതമായ ഇടപെടൽ, ഒരു സംസ്ഥാന നേതാവിന്റെ പ്രവർത്തന രംഗത്തുനിന്നുള്ള വിട്ടുനിൽപ്പ് എന്നിവയും വിമർശനവിധേയമായി. സംസ്ഥാന ഭാരവാഹികളിൽ ബി. ഗോപാലകൃഷ്ണൻ മാത്രമാണ് നേരിട്ട് ഡിവിഷനുകളിൽ സജീവമായി പ്രവർത്തിച്ചതെന്നും, അതിന്റെ ഗുണം ഗാന്ധിനഗർ ഡിവിഷനിൽ പ്രതിഫലിച്ചതെന്നുമാണ് പാർട്ടി വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here