തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ പുതിയ നീക്കം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് അടൂർ പ്രകാശിനെ വിളിച്ചുവരുത്തുക. പോറ്റിക്കൊപ്പം അടൂർ പ്രകാശ് ഡൽഹി യാത്ര നടന്നിരുന്നു ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ ഏറെ നിർണായകമാണ്. ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐ ടി ശേഖരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോറ്റിയിൽ നിന്നും വിവരങ്ങൾ തേടും. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി അടുപ്പം സൂക്ഷിച്ചിരുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുൻ മന്ത്രിയുടെയും മുതിർന്ന കോൺഗ്രസ് നേതാവിന്റെയും മൊഴികൾ ശേഖരിക്കുന്നത്. സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന കണ്ടെത്താനായി ഉന്നത തലത്തിലുള്ള ബന്ധങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

