എരുമേലിയിൽ ഒൻപതുലക്ഷത്തിന്റെ തട്ടിപ്പ്; പണയസ്വർണം എടുക്കാനെന്ന വ്യാജേന യുവതി പണവുമായി മുങ്ങി

0

എരുമേലി: സ്വർണപ്പണയം എടുത്തുനൽകാനെന്ന വ്യാജേന പണമിടപാടുകാരനിൽ നിന്നും ഒൻപതു ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സഹായിയും കടന്നുകളഞ്ഞു. പണം നഷ്ടപ്പെട്ട മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ പണമിടപാടുകാരൻ എരുമേലി പോലീസിൽ പരാതി നൽകി.

ചികിത്സാ ആവശ്യങ്ങൾക്കായി തന്റെ പണയസ്വർണം വിൽക്കാൻ സഹായിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന. എരുമേലിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയമിരിക്കുന്ന സ്വർണം വിടുവിക്കാനായി യുവതി ഒൻപതു ലക്ഷം രൂപ വാങ്ങി. തന്റെ പക്കൽ തികയാത്തതിനാൽ സുഹൃത്തിൽ നിന്നാണ് പരാതിക്കാരൻ പണം സംഘടിപ്പിച്ചത്. പണവുമായി സ്ഥാപനത്തിനകത്തേക്ക് പോയ യുവതി തിരികെ വന്നില്ല. ഏറെ നേരം കാത്തുനിന്ന പണമിടപാടുകാരൻ അകത്തു കയറി അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാൾ സ്വർണം പണയം വെച്ചിട്ടില്ലെന്നും താൻ വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായത്.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ താഴെ പറയുന്ന വിവരങ്ങൾ വ്യക്തമായി. യുവതി ധനകാര്യ സ്ഥാപനത്തിന്റെ പിൻവാതിലിലൂടെ പർദ്ദ ധരിച്ച് പുറത്തിറങ്ങി. പുറത്ത് കാത്തുനിന്ന ബൈക്ക് യാത്രക്കാരനായ യുവാവിനൊപ്പം യുവതി വേഗത്തിൽ സ്ഥലം വിട്ടു. യുവതി മുഖം മറച്ചിരുന്നതിനാലും യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാലും ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവർ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന് പിന്നിൽ കണ്ണൂർ സ്വദേശികളാണെന്നും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here