കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ നാലാം പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രീക്ക് തൽക്കാല ആശ്വാസം. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലിമായി തടഞ്ഞു. രണ്ട് ദിവസം മുൻപാണ് മുന്‍കൂർ ജാമ്യാപേക്ഷയുമായി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞത്. . ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ എ കാർത്തിക്കാണ് ജയശ്രീക്കായി ഹർജി സമർപ്പിച്ചത്.
ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ജയശ്രീ മുൻകൂർ ജാമ്യഹർജിയുമായി സുപ്രീം കോടതി സമീപിച്ചതും അറസ്റ്റ് താത്ക്കാലികമായി തടഞ്ഞതും.

