ന്യൂഡൽഹി: മൂന്നുദിവസം കൊണ്ട് നാലു നഗരങ്ങളിൽ നിന്ന് ലഭിച്ച അളവില്ലാത്ത സ്‌നേഹത്തിന് നന്ദി പറഞ്ഞ് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മടങ്ങി. ശനിയാഴ്ച കൊൽക്കത്തയിൽ തുടങ്ങി ഇന്നലെ ഡൽഹിയിൽ അവസാനിച്ച ഗോട്ട് ഇന്ത്യ ടൂറിൽ പതിനായിരക്കണക്കിന് ആരാധകരാണ് മെസിയെ കാണാനെത്തിയത്. കൊൽക്കത്തയിൽ മാത്രമാണ് സംഘാടനപ്പിഴവുകൊണ്ട് പ്രശ്‌നങ്ങളുണ്ടായത്.
ആദ്യ ദിവസം ഹൈദരാബാദിലും രണ്ടാം ദിവസം മുംബയ്‌യിലും ഇന്നലെ ഡൽഹിയിലും നടന്ന പരിപാടികൾ ശുഭപര്യവസായികളായിരുന്നു. ഈ ദിവസങ്ങളിൽ തനിക്ക് ലഭിച്ച സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞാണ് മെസി മടങ്ങിയത്. ഇന്ത്യയിലേക്ക് ഇനിയും വരുമെന്നും ഇനി വരുന്നത് ഫുട്‌ബോൾ കളിക്കാനായിരിക്കുമെന്നും മെസി പറഞ്ഞു. ഇത് കേരളത്തിനും പ്രതീക്ഷ നൽകുന്നതായി.
സൗഹൃദ മത്സരത്തിനായി അർജന്റീന ടീമിനൊപ്പം കഴിഞ്ഞമാസം മെസി കേരളത്തിലേക്ക് വരേണ്ടതായിരുന്നെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ അത് മുടങ്ങി. അടുത്ത ഇന്റർനാഷണൽ വിൻഡോയിൽ കേരളത്തെ പരിഗണിക്കാമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. കളിക്കാനായി എത്തുമെന്ന മെസിയുടെ വാക്കുകളിലൂടെ കേരളത്തിന്റെ പ്രതീക്ഷയും തളിർക്കുകയാണ്.

