റോയിട്ടേഴ്സ് പുറത്തുവിട്ട വിലനിർണ്ണയ രേഖകൾ പ്രകാരം, സൗദി അറേബ്യ 2026 ജനുവരിയിൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയിൽ വലിയ ഇളവ് പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങൾക്ക് ലഭിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൽപന വില അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറച്ചിരിക്കുകയാണ്.
സൗദി അറേബ്യ രണ്ടാമത്തെ മാസവും ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കുകയാണ്. ഏഷ്യയിലേക്കുള്ള അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില, ഒമാൻ/ദുബായ് ശരാശരിയേക്കാൾ ബാരലിന് 0.60 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
ഡിസംബറിൽ ദുബായ് ഓയിലിന്റെ പ്രീമിയം ശരാശരി 90 സെന്റിൽ നിന്ന് 70 സെന്റിലേക്ക് താഴ്ന്നതും ഈ ഇടിവിന് പശ്ചാത്തലമായി.
വിലയിൽ ഇളവ് വരുത്തേണ്ടി വന്നതിന്റെ പ്രധാന കാരണം ആഗോള വിപണിയിലെ അമിത ഉത്പാദനം ആണ്. ഒപെക് രാജ്യങ്ങൾ ഉത്പാദനം വർദ്ധിപ്പിച്ചു. യു.എസ്., ബ്രസീൽ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ഉത്പാദനം കൂട്ടി. ഇതോടെ വിപണിയിൽ എണ്ണയുടെ ലഭ്യത കൂടുതലായി, വില താഴോട്ട് പോയി.
ഒപെക് 2025 നവംബറിൽ ചെയ്ത പ്രവചനപ്രകാരം 2026-ൽ വിതരണത്തിൽ കുറവ് ഉണ്ടാകുമെന്ന് കരുതിയിരുന്നു.
എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഉത്പാദനം ദിനം 20,000 ബാരൽ വർദ്ധിക്കുമെന്നും,
2026-ലെ ആഗോള ഡിമാൻഡ് പ്രവചനം 1 ലക്ഷം ബാരൽ വരെ കുറയുമെന്നും ഒപെക് വ്യക്തമാക്കുന്നു.
ചൈനയ്ക്ക് വലിയ നേട്ടം
വിലയിടിവ് ഏഷ്യൻ വിപണികൾക്ക്, പ്രത്യേകിച്ച് ചൈനയിലെ റിഫൈനറി കമ്പനികൾക്ക്, വലിയ അനുഗ്രഹമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുറഞ്ഞ വിലയിൽ വൻതോതിൽ ക്രൂഡ് വാങ്ങാനുള്ള സാധ്യത ഇതോടെ ഉയരും.

