ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഡോക്ടറൽ വിദ്യാർത്ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 23നാണ് സംഭവം നടന്നതെന്ന് ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു. ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിലാണ് ശിങ്കിന് ജീവൻ നഷ്ടമായത്.
വെടിയേറ്റ നിലയിൽ കണ്ടെത്തിയ ശിവങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചതായും, പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് പ്രതികൾ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, പ്രതികളെ കുറിച്ച് വിവരമുള്ളവർ മുന്നോട്ടുവരണമെന്നും പൊലീസ് അഭ്യർഥിച്ചു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ 416-808-7400 എന്ന നമ്പറിൽ ടൊറന്റോ പൊലീസിനെയോ, 416-222-TIPS (8477) എന്ന നമ്പറിലൂടെയോ www.222tips.com വഴിയോ ക്രൈം സ്റ്റോപ്പേഴ്‌സിനെ സമീപിക്കാമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രസ്താവന പുറത്തിറക്കി. ദുഃഖിതരായ കുടുംബവുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, പ്രാദേശിക അധികാരികളുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.

