ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. 600 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമുണ്ടായിരിക്കില്ല. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്കും വർധിക്കും. പാസഞ്ചർ ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയും മെയിൽ/എക്‌സ്പ്രസ് നോൺ എസി,എസി കോച്ചുകളിലെ യാത്രക്കാർക്ക് രണ്ട് പൈസയുമാണ് കൂടുന്നത്.
മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങൾ. 500 കിലോമീറ്റർ ദൂരമുള്ള നോൺ എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ എസി ക്ലാസിൽ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്ര നോക്കിയാൽ 20 രൂപ അധികം ചെലവാകും.
സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

