‘പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൃത്യനിഷ്ഠയിൽ ഇന്ത്യൻ റെയിൽവേ മുന്നിൽ, റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനത്തിൽ എത്തി’; അശ്വിനി വൈഷ്ണവ്

0

ഡൽഹി: കൃത്യനിഷ്ഠയുടെയും സമയം പാലിക്കലിന്റെയും കാര്യത്തിൽ ഇന്ത്യൻ റെയിൽവേ പല യൂറോപ്യൻ രാജ്യങ്ങളേക്കാളും മുന്നിലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ ഉപചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞുപോയ വർഷങ്ങളിൽ മെച്ചപ്പെടുത്തിയ മെയിന്‍റനൻസ് രീതികളും വ്യവസ്ഥാപിതമായ ഓപ്പറേഷനൽ നവീകരണങ്ങളും ഈ നേട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു

‘റെയിൽവേയുടെ മൊത്തത്തിലുള്ള കൃത്യ സമയം പാലിക്കൽ 80 ശതമാനത്തിൽ എത്തിയിട്ടുണ്ട്, ഇത് ശ്രദ്ധേയമായ നേട്ടമാണ്. 70 റെയിൽവേ ഡിവിഷനുകളിൽ കൃത്യനിഷ്ഠ 90 ശതമാനത്തിലധികമാണ്. പല യൂറോപ്യൻ രാജ്യങ്ങളേക്കാളും കൃത്യനിഷ്ഠയിൽ ഇന്ത്യൻ റെയിൽവേ മുന്നിലാണ്’ അദ്ദേഹം സഭയിൽ പറഞ്ഞു. ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുള്ള ബല്ലിയ സ്റ്റേഷനിൽ നിന്ന് 82 ട്രെയിൻ സർവീസുകൾ ഓടിക്കുന്നുണ്ടെന്നും മന്ത്രി മറ്റൊരു ഉപചോദ്യത്തിന് മറുപടിയായി അറിയിച്ചു.

മാത്രമല്ല, ഉത്തർപ്രദേശിലെ റെയിൽവേ പദ്ധതികൾക്കായുള്ള ബജറ്റ് പ്രധാനമന്ത്രി വർദ്ധിപ്പിച്ചത് ചരിത്രപരമായ ഒരു നടപടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 2014ന് മുമ്പ് വെറും 100 കോടി രൂപ മാത്രമായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് പല മടങ്ങ് വർദ്ധിച്ചിരിക്കുന്നു. റെയിൽവേ അണ്ടർ ബ്രിഡ്ജുകളെക്കുറിച്ചും ഓവർ ബ്രിഡ്ജുകളെക്കുറിച്ചുമുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, സുരക്ഷ ഒരു പ്രധാന ഘടകമായതിനാൽ ഇത്തരം പാലങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുതിർന്ന സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റെടുക്കുമ്പോൾ ലോവർ ബർത്ത് ഓപ്ഷൻ നൽകിയില്ലെങ്കിൽ പോലും മുതിർന്ന വനിതകൾക്കും വയോധികർക്കും ഈ മുൻഗണന ലഭ്യമാകും. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യസഭയെ രേഖാമൂലമാണ് കേന്ദ്ര റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.

വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും സ്വീപ്പർ ക്ലാസിൽ 7 വരെ ബർത്തുകളും, തേഡ് എസിയിൽ 5 വരെ ബർത്തുകളും, സെക്കൻഡ് എസിയിൽ 4 വരെ ബർത്തുകളും ഇത്തരത്തിൽ നൽകും. ഈ ആനുകൂല്യം ഗർഭിണികൾക്കും ബാധകമാണ്. ഭൂരിഭാ​ഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും , ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here