വല്ലാത്തൊരു സമാധാനക്കേടിലാണ്: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ലാൽ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് നടൻ ലാൽ. ‘ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോൾ അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോൾ പ്രതികളായവരെയെല്ലാം കൊന്നുകളയണമെന്നാണ് തോന്നിയത്. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണണെന്നാണ് ആഗ്രഹിക്കുന്നത്.

കേസ് സുപ്രീം കോടതിയിലേക്ക് പോവുകയാണെങ്കിൽ എന്തൊക്കെ എനിക്ക് ചെയ്യാനാകുമോ അതെല്ലാം ചെയ്യും’, ലാൽ പറഞ്ഞു. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല.

വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ പ്രതികരിച്ചു.

ഗുഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവാണ് ഉള്ളതെന്നും അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നുവെന്നും ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.

പൂർണ്ണമായി അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് വിശ്വസിക്കുന്നു. കുട്ടി വീട്ടിലേക്ക് വന്നപ്പോൾ ആദ്യം ബെഹ്‌റയെ ഫോണിൽ വിളിക്കുന്നത് താനാണ്. അതിന് ശേഷമാണ് പി ടി തോമസ് വന്നത്. പ്രതിയായ മാർട്ടിനെ ആശുപത്രിയിലെത്തിക്കണം എന്ന് പി ടി തോമസ് സർ പറഞ്ഞപ്പോൾ അവന്റെ അഭിനയം ശരിയല്ലെന്നും സംശയം തോന്നുന്നുവെന്നും താൻ പറയുകയായിരുന്നു. അത് ഉദ്യോഗസ്ഥരോടും പറഞ്ഞു. അത് താൻ ചെയ്ത വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും ലാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here