ടൊറന്‍റോ: കാനഡയിൽ മിസിസാഗയിലെ ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ഇന്ത്യൻ വംശജൻ പിടിയിൽ. 25 കാരനായ വൈഭവ് ആണ് പീൽ റീജിയണൽ പോലീസിന്റെ പിടിയിലായത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അഭിനയിച്ചാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ള വനിതാ ജീവനക്കാർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ഒന്നിലധികം ക്ലിനിക്കുകളിൽ എത്തി യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് പീൽ റീജിയണൽ പൊലീസ് അറിയിച്ചു. വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
ഈ വർഷം പല മാസങ്ങളിലായി പല ക്ലിനിക്കുകളിൽ യുവാവ് എത്തിയെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) യുവാവിനെ അറസ്റ്റ് ചെയ്തെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു. ചില ക്ലിനിക്കുകളിൽ വ്യാജ പേരിലാണ് യുവാവ് വന്നതെന്ന് പൊലീസ് പറഞ്ഞു.
ആകാശ്ദീപ് സിങ് എന്ന പേരിലാണ് ചില ക്ലിനിക്കുകളിൽ ഇയാൾ എത്തിയത്. ഡിസംബർ 4 നാണ് വൈഭവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തയത്. ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയിട്ടില്ല. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ പരാതി നൽകാതിരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഇനിയും പരാതിയുമായി മുന്നോട്ട് വരാത്ത കൂടുതൽ ഇരകൾ ഉണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസക്തമായ വിവരങ്ങൾ ഉള്ളവർ അന്വേഷണത്തെ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. “ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 12 ഡിവിഷൻ സിഐബിയെ 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.

