കോഴിക്കോട്: സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ മാല കാണാതായതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിൽ വെച്ചാണ് സ്‌കാനിംഗ് ചെയ്യാനെത്തിയ സ്ത്രീയുടെ മാല നഷ്ടമായത്. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറയുടെ സ്വർണമാലയാണ് കാണാതായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമീറ സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്‌കാനിംഗ് റൂമിലെ ബെഡില്‍ മാല അഴിച്ചുവെച്ചു. സ്കാനിംഗ് പൂർത്തിയായി വാർഡിൽ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന കാര്യം ഓർത്തത്. ഇതോടെ വീണ്ടും സ്കാനിംഗ് റൂമിലെത്തി നോക്കുമ്പോൾ ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പാലക്കാട്
സംഭവത്തിൽ വടകര പോലീസ് കേസെടുത്തു. സമീറയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത 305 വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രിയിലെത്തിയ പോലീസ് ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തു. ആശുപത്രയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആഭരണം കിട്ടാതെ പോകില്ലെനന്നായിരുന്നു സമീറയുടെ തീരുമാനം. തുടർന്ന് പോലീസെത്തി അനുനയിപ്പിച്ചാണ് ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചത്. വടകര എസ്‌ഐ പി.വി പ്രശാന്താണ് കേസ് അന്വേഷിക്കുന്നത്.

