ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുടുതൽ പണം സംഭാവനയായി ലഭിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന ഖ്യാതി നിലനിർത്തി ബിജെപി. ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷവും ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളിൽ ഇടിവുണ്ടായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതി നിർത്തലാക്കിയതിനു ശേഷമുള്ള ആദ്യ പൂർണ്ണ സാമ്പത്തിക വർഷമായ 2024–25ൽ പാർട്ടിയുടെ വരുമാനത്തിൽ വൻ വർധനവാണുണ്ടായത്.
ശബരിമല
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2024–25ൽ ബിജെപിക്ക് ലഭിച്ചത് 6,073 കോടി രൂപയാണ്. മുൻവർഷം ലഭിച്ച 3,967 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 53 ശതമാനം വർധനയാണിത്. 2023–24ലെ വരുമാനത്തിൽ 42 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയായിരുന്നു.
ഈ വർഷം പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ്സ് ഇലക്ടറൽ ട്രസ്റ്റുകളായിരുന്നു. ട്രസ്റ്റുകൾ വഴി സമാഹരിച്ച 3,811 കോടി രൂപയിൽ 3,112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. കൂടാതെ, കമ്പനികളും വ്യക്തികളും ചേർന്ന് 2,961 കോടി രൂപ സംഭാവന നൽകി.
പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് ദാതാക്കളുടെ പട്ടികയിൽ മുൻപന്തിയിൽ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റുങ്ത സൺസ്, വേദാന്ത ലിമിറ്റഡ് എന്നിവ വലിയ തുകകൾ സംഭാവന ചെയ്തവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഭാവനയാണിത്.
2017–18ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ദാതാക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 2024 ഫെബ്രുവരിയിൽ റദ്ദാക്കിയത്. പദ്ധതി നിലനിന്ന കാലയളവിൽ ബോണ്ടുകൾ വഴി ലഭിച്ച 16,000 കോടി രൂപയിൽ ഭൂരിഭാഗവും ബിജെപിക്ക് ലഭിച്ചെന്നതും ശ്രദ്ധേയമാണ്.

