തിരുവനന്തപുരം: പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ കാപ്പാ കേസ് പ്രതിയെ മണിക്കൂറുകൾക്കിപ്പുറം പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കൈലി കിരൺ ആണ് പിടിയിലായത്. കാട്ടാക്കടയിൽ വെച്ചാണ് കിരൺ പോലീസിന്റെ പിടിയിലായത്. ഇവിടെ ഒരു അഭിഭാഷകനെ കാണാൻ എത്തിയ സമയം ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
12ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കിരണിനെ കോടതി ഉത്തരവ് പ്രകാരം കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ കോടതി ഉത്തരവ് ലംഘിച്ച് ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കിരണിനെ പിടികൂടാൻ ഇയാളുടെ ഇന്ന് രാവിലെ വീട്ടിലെത്തി. ഈ സമയത്താണ് പ്രതി വാൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചത്. കിരണിന്റെ കൈയിൽ നിന്നും രക്ഷപെടാനായായി എസ്എച്ച്ഒ തസ്നിം അബ്ദുസമദ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. എന്നാൽ കിരണിന് വെടിയേറ്റിരുന്നില്ല. സംഭവത്തിൽ കിരണിനെതിരെ പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും കേസെടുത്തു.

