ബെംഗളൂരു: എയർഹോസ്റ്റസിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൈലറ്റിനെതിരെ കേസ്. സ്വകാര്യ വ്യോമയാന കമ്പനിയിലെ പൈലറ്റായ രോഹിത് ശരൺ(60) എന്നയാൾക്കെതിരെയാണ് പരാതി. ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന ഇരുപത്താറുകാരിയാണ് പരാതിക്കാരി.
ഈ മാസം പതിനെട്ടിന് ബെംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രോഹിത് ശരൺ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ എത്തിയ ചാർട്ടേഡ് വിമാനത്തിലെ ജീവനക്കാരായിരുന്നു പൈലറ്റ് രോഹിത് ശരണും യുവതിയും. ഇവർക്കൊപ്പം മറ്റൊരു ജീവനക്കാരനുമുണ്ടായിരുന്നു. മൂവരും ബെംഗളൂരുവിലെ എംജി റോഡിലുള്ള ഹോട്ടലിൽ താമസിക്കുകയായിരുന്നു. നവംബർ 19ന് സംഘം പുട്ടപർത്തിയിലേക്ക് തിരിച്ചുപോകേണ്ടിയിരുന്നു. അതിനായി വിശ്രമിക്കാനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.
ഇതിനിടെയാണ് പുകവലിക്കാനായി പുറത്തേക്ക് പോകാമെന്ന് പറഞ്ഞ രോഹിത് ശരൺ യുവതിയെ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുവന്നത്. യുവതിയുമൊത്ത് മുറിയിൽ കയറിയ ശേഷം വാതിൽ അടയ്ക്കുകയും തന്റെ അനുവാദമില്ലാതെ കടന്നു പിടിക്കുകയുമായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പ്രതിയെ ശക്തമായി തള്ളിമാറ്റിയാണ് മുറിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
നവംബർ 20ന് ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടൻ തന്നെ പരാതിക്കാരി വ്യോമയാന കമ്പനിയുടെ മാനേജ്മെന്റിനെ സമീപിക്കുകയും ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർ നടപടികൾക്കായി ബംഗളൂരു സിറ്റിയിലെ ഹലസൂരു പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

