ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി.ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ മാസം 26ന് ഹർജികൾ വീണ്ടും വിശദമായി പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബീഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും സിപിഐയും സുപീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി സമർപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ നൽകിയിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചുണ്ട്. എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവെക്കണമെന്ന് ആവശ്യമറിയിച്ചാണ് ഹർജി ഫയൽ ചെയ്തത്.മുൻപ് ബീഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

