തൃശൂർ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ശില്പി എളവള്ളി നന്ദൻ രംഗത്ത്. പഴയ വാതിലിൽ കേടുപാടുണ്ട് എന്ന് പറഞ്ഞ് വിളിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ഡോറിന്റെ പണം തന്നത് അജികുമാർ എന്ന വ്യക്തിയാണെന്നും ആണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അതേസമയം അജികുമാർ ഒരു സ്പോൺസർ ആണ് എന്നാണ് പറഞ്ഞത് എന്നും പഴയ വാതിലിന്റെ മരത്തിനു ജീർണ അവസ്ഥ ഉണ്ടായിരുന്നു എന്നും അത് ദേവസം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്തതെന്നും നന്ദൻ വ്യക്തമാക്കി.
വാതിലിന്റെ മരപ്പണി നടന്നത് ബംഗളൂരുവിലാണ്. പിന്നീട് പഴയ വാതിലിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ സംശയമുണ്ടെന്നും എളവള്ളി നന്ദൻ പ്രതികരിച്ചു. പുതിയ വാതിലിൽ പൂശിയത് സ്വർണമാണോ അല്ലയോ എന്ന് അറിയില്ല. ചെമ്പിന്റെ പണി ഹൈദരാബാദിലാണ് ചെയ്തത്. മറ്റൊരു സംഘമാണ് ഈ പണി ചെയ്തതെന്നും എളവള്ളി നന്ദൻ കൂട്ടിച്ചേർത്തു.

