തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; കേരളം സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

0

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധന നടപടികൾക്കെതിരെയുള്ള ഹർജികളിൽ, സുപ്രീം കോടതിയെ സമീപിക്കുന്നതാവും കൂടുതൽ ഉചിതമെന്ന നിർദേശം കേരള ഹൈക്കോടതി മുന്നോട്ട് വെച്ചു. സമാനമായ എസ്ഐആർ വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിർദേശം. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും.

ജസ്റ്റിസ് വി ജെ അരുൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ കേട്ടശേഷം ഈ നിർദേശം നൽകിയത്. എസ്ഐആർ നടപടിയോട് തത്വത്തിൽ എതിർപ്പില്ലെന്നും, എന്നാൽ സമയക്കുറവ് കാരണം ഇത് നീട്ടിവെക്കണമെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.

നിലവിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും, ഈ നടപടി ഉദ്യോഗസ്ഥ ക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ ബെഞ്ചിനെ അറിയിച്ചിരുന്നു.

എന്നാൽ, ഈ ഘട്ടത്തിൽ പരിശോധനാ നടപടികൾ നിർത്തിവെക്കുന്നത് പ്രയാസകരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ യോജിച്ചാണ് ഈ പരിഷ്‌കരണ പ്രക്രിയ പൂർത്തിയാക്കുന്നതെന്നും അതിനാൽ ഭരണപരമായ സ്തംഭനമില്ലെന്നും കേന്ദ്രം വാദിച്ചു. മുൻപ് ബീഹാർ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പരാതികൾ ഉയർന്നെങ്കിലും, അവിടെ എസ്ഐആർ ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here