പയ്യന്നൂരിൽ പോലീസിന് നേരെ ബോംബെറിഞ്ഞ കേസ്; എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടു പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും

0

കണ്ണൂർ: പയ്യന്നൂരിൽ പോലീസിന് നേരെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേരെയാണ് കോടതി ശിക്ഷിച്ചത്. 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിൽ പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ് (35), വെള്ളൂർ ടി.സി.വി. നന്ദകുമാർ (35) എന്നിവർ കുറ്റക്കാരെന്നാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു പിന്നാലെയാണ് ഇന്ന് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്തിന്റേതാണ് വിധി പ്രസ്താവന.

സ്ഫോടവസ്തു നിയമ പ്രകാരം അഞ്ചുവർഷവും ബോംബെറിഞ്ഞതിന് പത്തുവർഷവും കൊലപാതക ശ്രമത്തിന് അഞ്ചുവർഷവും ഉൾപ്പെടെയാണ് 20 വർഷമാണ് ശിക്ഷ. രണ്ടുപേരും രണ്ടര ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി. 2 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരുന്നു. വെള്ളൂർ ആറാംവയൽ എ. മിഥുൻ (36), ആലിൻകീഴിൽ കുനിയേരി കെ.വി. കൃപേഷ് (38) എന്നിവരെയാണു വിട്ടയച്ചത്.

പത്രിക നൽകിയ സമയത്ത് വിധി വരാത്തതിനാൽ നിഷാദിനു മത്സരിക്കാൻ തടസ്സമുണ്ടാകില്ല. പക്ഷേ, ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജി വയ്ക്കേണ്ടിവരും. വിധിയുണ്ടാകുമെന്ന ധാരണയിൽ, ഇതേ വാർഡിലെ എൽഡിഎഫ് ഡമ്മി സ്ഥാനാർഥി സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ഹരീന്ദ്രൻ പ്രതിക പിൻവലിച്ചിട്ടില്ല.

2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പ്രതികൾ പോലീസുകാരന്റെ വാഹനത്തിന് നേരെ ബോംബ് എറിഞ്ഞത്.

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് സമീപത്തേക്ക് നിഷാദും മറ്റു മൂന്നുപേരും ബൈക്കിൽ എത്തുകയായിരുന്നു. പോലീസുകാർ ഒച്ചവെച്ചപ്പോൾ ഇവർ വാഹനത്തിന് നേരെ ബോംബ് എറിയുകയും കടന്നുകളയുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് കണ്ടെത്തി. ബോംബ് പൊട്ടാതെ പോലീസ് പെട്ടെന്ന് അത് നീക്കം ചെയ്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here