ആളുകളെ ആത്മഹത്യയിലേക്കും ദോഷകരമായ വ്യാമോഹങ്ങളിലേക്കും നയിക്കുന്നു’; ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ

0

ന്യൂഡൽഹി: മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടുപോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആളുകളെ ആത്മഹത്യയിലേക്കും ദോഷകരമായ വ്യാമോഹങ്ങളിലേക്കും നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തു. വ്യാഴാഴ്ച കാലിഫോർണിയ സംസ്ഥാന കോടതികളിൽ കേസുകൾ ഫയൽ ചെയ്തു. ചാറ്റ്ജിപിടി മാനസികമായി ആളുകളെ സ്വാധീനിച്ച് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് ആരോപണം.

സോഷ്യൽ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസ് നൽകിയിരിക്കുന്നത്. നേരത്തെ 17 വയസുള്ള അമൗരി ലേസ ചാറ്റ്ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിന് പകരം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ചെയ്തത്. തുടർന്നാണ് ഇവരുടെ രക്ഷിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാൻ തീരുമാനിച്ചത്. ഇതാദ്യമായല്ല ചാറ്റ്ജിപിടിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. ഇതിന് മുമ്പും ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായുള്ള ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഓപ്പൺ എ.ഐ ഇതുവരെ തയാറായിട്ടില്ല.

ഈ വർഷം ആഗസ്റ്റിൽ ആദം റെയ്നെ എന്ന 16കാരന്റെ മാതാവ് ഓപ്പൺ എ.ഐക്കും സാം ആൾട്ട്മാനുമെതിരെ കേസ് നൽകിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള മാർഗം ചാറ്റ്ജിപിടി പറഞ്ഞുകൊടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ് നൽകിയത്. ഇതിന് പിന്നാലെയാണ് കൂടുതൽ ആളുകൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാനായി രംഗത്തെത്തുന്നത്.

ഉപയോക്താക്കളില്‍ മാനസികമായി അപകടം സൃഷ്‌ടിക്കുമെന്ന ആഭ്യന്തര മുന്നറിയിപ്പുണ്ടായിട്ടും ഓപ്പണ്‍എഐ ജിപിടി-4o മോഡല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളെടുക്കാതെ തിടുക്കത്തിൽ പുറത്തിറക്കിയതായി പരാതികളില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാല് ചാറ്റ്‌ജിപിടി ഉപയോക്താക്കള്‍ ആത്മഹത്യ ചെയ്‌തു എന്ന പരാതിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചാറ്റ്‌ബോട്ട് എന്ന നിലയില്‍ സഹായിക്കുന്നതിന് പകരം, ചാറ്റ്‌ജിപിടി ആളുകളെ മാനസിക സമ്മര്‍ദത്തിലേക്കും കടുത്ത വിഷാദത്തിലേക്കും നയിക്കുകയാണെന്നാണ് കോടതികളിലെ കേസുകളിൽ ചൂണ്ടിക്കാട്ടുന്നത്.

“യുവാക്കൾക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ടെക് കമ്പനികൾ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഓപ്പൺഎഐക്കെതിരെ ഫയൽ ചെയ്ത കേസുകൾ വെളിപ്പെടുത്തുന്നു,” കേസുകളുടെ ഭാഗമല്ലാത്ത കോമൺ സെൻസ് മീഡിയയിലെ ചീഫ് അഡ്വക്കസി ഓഫീസർ ഡാനിയേൽ വീസ് പറഞ്ഞു. “സുരക്ഷിതമായി നിലനിർത്തുന്നതിനുപകരം അവരെ വ്യാപൃതരാക്കുന്നതിനായി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോൾ ജീവിതം തകർന്നതോ നഷ്ടപ്പെട്ടതോ ആയ യഥാർത്ഥ ആളുകളെയാണ് ഈ ദാരുണമായ കേസുകൾ കാണിക്കുന്നത്,”ഡാനിയേൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here