തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വിസി മോഹനൻ കുന്നുമ്മലിനിൻ്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചു.
അതേസമയം പൊലീസ് ഇടപെട്ടിട്ടും വിസിയെ കടത്തിവിടാതായതോടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്വന്തം കസേര നിലനിർത്തുക എന്നതിൽ മാത്രമാണ് വിസിയുടെ ശ്രദ്ധയെന്നും വിദ്യാർഥി വിഷയങ്ങളിൽ ഇടപെടാൻ തയാറാകുന്നുല്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പ്രതികരിച്ചു.
ജാതി അധിക്ഷേപ പരാതിയിൽ ആരോപണ വിധേയയായ സംസ്കൃതവിഭാഗം മേധാവി വിജയകുമാരിക്കെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. നാലുമാസത്തെ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. യോഗത്തിൽ വിജയകുമാരി പങ്കെടുത്തതോടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ വിസി മോഹനൻ കുന്നുമ്മൽ തയാറായില്ല. ഇതോടെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

