ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലെ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം, സഹായധനം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

0

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ചില കുടുംബങ്ങളെ ജമ്മു കശ്മീർ ആരോഗ്യമന്ത്രി സക്കീന ഇറ്റൂ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

അതേസമയം സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ​ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുൻപേയാണ് അടുത്ത സ്ഫോടനം നടന്നത്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ 9 നും പത്തിനും ഫരീദാബാദിൽനിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മുകശ്മീരിലെത്തിച്ച് നൗ​ഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. നൗഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.

രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഈ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ഏജൻസികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് എത്തിച്ചത്.

വിദ​ഗ്ധരുടെ സഹായത്തോടെയാണ് കൊണ്ടുപോയത്. രാത്രി 11.20 ഓടെ സ്ഫോടനം സംഭവിച്ചത്. ഇതിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ജമ്മു കാശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി പ്രകാശ് ലോകാന്ദേ പറഞ്ഞു.

കെട്ടിടത്തിന് കേടുപാടുകളുണ്ട്. സ്ഫോടന സ്ഥലം പരിശോധിച്ചു വരികയാണ്. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ അനാവിശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.

ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. ഫരീദാബാദിൽ ഭീകരരുടെ കയ്യിൽ നിന്ന് പിടികൂടിയ അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു.

ഒക്ടോബർ മധ്യത്തിൽ നൗഗാമിലെ ബൻപോറയുടെ ചുമരുകളിൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത്. സംഭവത്തെ ഗൗരവമേറിയ വിഷയമായി കണക്കാക്കി ശ്രീനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഒരു സമർപ്പിത സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

അതിനിടെ, ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സുരക്ഷാ സേന നടപടികൾ ശക്തമാക്കി. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലുള്ള വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയായ ജെയ്‌ഷെയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായാണ് വിവരം. ഈ യാത്രകൾക്ക് സൗകര്യമൊരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫർ റാത്തറാണ്. ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. മുസാഫർ റാത്തർ ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഭീകരർക്ക് യാത്ര ചെയ്യാൻ സൗകര്യം നൽകി. മുസാഫർ റാത്തറിന് ജെയ്‌ഷെയുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here