തിരുവനന്തപുരം: കുട്ടികളുടെ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സുവിശേഷക വിദ്യാർത്ഥിയായ അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കേസിലെ അഞ്ച് പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്.
അതേസമയം പ്രായപൂർത്തിയാകാത്തവരാണ് കേസിലെ പ്രതികളെന്നാണ് സൂചന. കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ്, അഖിലേഷ് എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥികളുടെ തർക്കം യുവാക്കൾ ഇടപെട്ട് സ്‌കൂളിന് പുറത്ത് പറഞ്ഞുതീർക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് യുവാവ് കുത്തേറ്റുമരിച്ചത്. രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനാണ് മരിച്ചത്. 17ന് വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം നടുറോഡിലാണ് കൊലപാതകം നടന്നത്.

