പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് 10 മണിക്കൂര്‍; ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

0

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇതിന് ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍നിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.എസ്‌ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി. ദേവസ്വം വിജിലന്‍സ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2 കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കി.

ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണക്കവര്‍ച്ചയും 2 കേസുകളായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോറ്റിയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കേസിന്റെ വിവരങ്ങളെല്ലാം പുറത്തുവരണ്ടേത്. പോറ്റിയുടെ സഹായികളും സ്‌പോണ്‍സര്‍മാരുമായ കല്‍പേഷ്, നാഗേഷ് എന്നിവര്‍ ഇപ്പോഴും കാണാമറയത്താണ്. രേഖകള്‍ ശേഖരിക്കാന്‍ എസ്‌ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here