സ്വകാര്യ ബസുകൾക്കെതിരെ പൊതുജനങ്ങൾ: കെ എസ് ആർ ടി സി സർവീസ് വേണമെന്ന് ആവശ്യം: ആർ ടി എ യോഗത്തിൽ താരം ആനവണ്ടി തന്നെ

0

തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന 74 സ്വകാര്യ ബസുകളുടെ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്നിൽ ചേർന്ന റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (RTA) യോഗം ശക്തമായ വാദപ്രതിവാദങ്ങൾ കൊണ്ട് യുദ്ധസമാനമായി. സ്വകാര്യ ബസുകൾ അനുവദിക്കപ്പെട്ട റൂട്ടുകളിൽ സർവീസ് നടത്താതെ ലാഭം മാത്രം ലക്ഷ്യമാക്കി KSRTC ബസുകൾക്ക് മുന്നിലായി സർവീസ് നടത്തുന്നു എന്ന ഗുരുതരമായ ആരോപണവുമായി KSRTC യും ജില്ലയിലെ വിവിധ റെസിഡൻസ് അസോസിയേഷനുകളും രംഗത്തെത്തി.

എസ് കെ ടൈംസ്
AKG നഗർ പെർമിറ്റുള്ള ഒമ്പത് സ്വകാര്യ ബസുകൾ വർഷങ്ങളായി അതുവഴി സർവീസ് നടത്തുന്നില്ലെന്നും, റൂട്ട് കട്ട് ചെയ്ത് സർവീസ് നടത്തുന്ന ഈ ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നും AKG നഗർ റെസിഡൻസ് അസോസിയേഷനുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് മൂലമാണ് ഓടിക്കാത്തതെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ മറുവാദം. എന്നാൽ, KSRTC സ്ഥിരമായി സർവീസ് നടത്തിയിരുന്ന സ്ഥലമാണിതെന്ന് പേരൂർക്കട മുൻ കൗൺസിലർ ശ്രീമതി അനിത വാദിച്ചതോടെ, ഒമ്പത് സ്വകാര്യ ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്താൽ ഉടൻ സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് KSRTC നിലപാടെടുത്തു. തുടർന്ന്, വിഷയം പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് RTA ചെയർമാൻ കൂടിയായ കളക്ടർ നിർദ്ദേശം നൽകി.

വഞ്ചിയൂർ വഴി പെർമിറ്റ് വാങ്ങിയ സ്വകാര്യ ബസുകൾ അതുവഴി പോകുന്നില്ല എന്ന പരാതിയുമായി ബാർ അസോസിയേഷനും യോഗത്തിലെത്തി. ഒരു സ്വകാര്യ ബസുടമ എതിർവാദം ഉന്നയിച്ച് ബഹളം വെച്ചതോടെ കളക്ടർ താക്കീത് നൽകി.

പെർമിറ്റ് വാങ്ങിയ ശേഷം സ്വകാര്യ ബസുകൾ നടത്തുന്ന നിരവധി ക്രമക്കേടുകൾ തെളിവുകൾ സഹിതം KSRTC യോഗത്തിൽ അവതരിപ്പിച്ചതോടെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറും സിറ്റി പോലീസ് കമ്മീഷണറും വെട്ടിലായി. തെളിവ് സഹിതം പരാതി നൽകിയിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നത് കളക്ടർക്ക് നേരിട്ട് ബോധ്യപ്പെട്ടു.

കിഴക്കേകോട്ടയിൽ ഗതാഗതക്കുരുക്ക് മാറിയ സാഹചര്യത്തിലും ചില സ്വകാര്യ ബസുകൾ KSRTC സ്റ്റാൻഡിന് സമീപം വളരെ നേരം പാർക്ക് ചെയ്യുന്നതും ചർച്ചയായി. കൊച്ചുവേളി വരെ പെർമിറ്റ് ലഭിച്ച 11 സ്വകാര്യ ബസുകൾ വേളി ടൂറിസ്റ്റ് വില്ലേജ് വരെ മാത്രം സർവീസ് നടത്തുന്നതും, പെർമിറ്റ് ഇല്ലാത്ത ലുലു മാളിലേക്ക് സർവീസ് നടത്തുന്നതും KSRTC പരാതിയായി ഉന്നയിച്ചു.

KSRTCക്ക് പിന്തുണയുമായി റെസിഡൻസ് അസോസിയേഷനുകളും, KSRTC-യിലെ മൂന്ന് പ്രധാന ട്രേഡ് യൂണിയനുകളും (CITU, INTUC, BMS) രംഗത്തിറങ്ങിയതോടെ സ്വകാര്യ ബസുടമകൾ സമ്മർദ്ദത്തിലായി. AKG നഗർ വഴി കുടപ്പനക്കുന്നിലേക്ക് സർവീസ് നടത്താനുള്ള അപേക്ഷയെ AKG നഗർ നിവാസികൾ എതിർത്തു.

RTA ചെയർമാൻ ശ്രീമതി അനു കുമാരി IAS (കളക്ടർ), അംഗങ്ങളായ തോമസ് ജോസഫ് IPS (സിറ്റി പോലീസ് കമ്മീഷണർ), ജോഷി K (ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ), സോജു K തോമസ് (തിരുവനന്തപുരം RTO) തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. KSRTC-യെ പ്രതിനിധീകരിച്ച് ലെയ്സൺ ഓഫീസർ രജ്ജു ഗോപി, ഇൻസ്പെക്ടർ SJ പ്രദീപ്, വർഗ്ഗീസ് ATO CP പ്രസാദ് എന്നിവരും പങ്കെടുത്തു.

റെസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ശ്രീമതി അനിത (മുൻ കൗൺസിലർ), S മോഹനൻ, V ഗോപാലകൃഷ്ണപിള്ള (AKG നഗർ), ശ്രീവർദ്ധകുമാർ, ജയിംസ് S മാത്യു (ഗുരുകുലം), ഡോ. ശിവസുബ്രഹ്മണ്യം (കൃഷ്ണനഗർ), ബോബി ജോൺ, K വിജയകുമാർ, രാജു (ഹാർവിപുരം) എന്നിവർ പങ്കെടുത്തു. KSRTC ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് CITU സെക്രട്ടറി അനിൽ കുമാർ, INTUC സെക്രട്ടറി സുജീഷ്, BMS വെസ്റ്റ് ജില്ലാ സെക്രട്ടറി ഷാജി എന്നിവരും സ്വകാര്യ ബസുകൾക്കായി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here