ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കി നിയുക്ത മേൽശാന്തിമാർ. ശബരിമലയിൽ ഉണ്ടായ ഈ അനിഷ്ട സംഭവങ്ങൾക്ക് അയ്യപ്പൻ തന്നെ പരിഹാരം കണ്ടെത്തും എന്നാണ് നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി പ്രതികരിച്ചത്.
അടുത്ത ഒരു വർഷക്കാലം ശബരിമലയിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും, സ്വർണ്ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഈ ജാഗ്രത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അവാച്യമായ സന്തോഷവും ഇ.ഡി. പ്രസാദ് നമ്പൂതിരി പങ്കുവെച്ചു. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും, ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും, ഉടൻ തന്നെ അയ്യപ്പസന്നിധിയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഇ.ഡി. പ്രസാദ് നമ്പൂതിരി മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ ഇടം നേടുന്നത്. മുൻപ് ചോറ്റാനിക്കര മേൽശാന്തിയായിരുന്നു അദ്ദേഹം. നിലവിൽ കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രി കൂടിയാണ്, കൂടാതെ മറ്റു പല ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.
മാളികപ്പുറം മേൽശാന്തിയുടെ പ്രതികരണം:
വിഷയത്തിൽ നിയുക്ത മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയും പ്രതികരണം അറിയിച്ചു. നിലവിലെ വിവാദങ്ങൾ തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും, തന്നെ പൂജാകർമ്മങ്ങൾ നിർവ്വഹിക്കാനാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ സന്തോഷമുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും നാലാം തവണത്തെ പ്രാർത്ഥനയ്ക്കും ഒടുവിലാണ് ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല മേൽശാന്തിയാകാനുള്ള തന്റെ ആഗ്രഹം ബാക്കിയാണെന്നും അതിനായി ഇനിയും അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

