തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പല സ്ഥലങ്ങളിലും മിന്നൽപ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവുമാണ് കേരളത്തിൽ കനത്ത മഴയ്ക്കുള്ള കാരണം.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ തീവ്രത അനുസരിച്ച് ജാഗ്രതാ നിർദ്ദേശങ്ങളിൽ മാറ്റം വരുമെന്നാണ് സൂചന. ഈ മാസം അവസാനം വരെ കേരളത്തിൽ അതിശക്തമായ മഴയായിരിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നത്.

