കുവൈത്ത് സിറ്റി: കുവൈത്തിൽ കശാപ്പ് ശാലയിൽ വൻ തട്ടിപ്പ്. പോത്തിറച്ചി, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിൽ വിൽപ്പന നടത്തിയവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയവുമായും ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മാംസ ഉൽപ്പന്നങ്ങളിൽ കൃത്രിമം കാണിക്കുകയും ഡീസെൽവിംഗ് നടത്തുകയും ചെയ്തുവെന്ന് പരിശോധനയിൽ വ്യക്തമായി.
പരിശോധനയിൽ സഹകരണ സംഘങ്ങളിലേക്കുള്ള മാംസ വിതരണത്തിന്‍റെയും വിൽപ്പനയുടെയും വ്യാജ ബില്ലുകൾ കടയിൽ വെച്ച് നിർമ്മിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായതും ഉത്ഭവം അറിയാത്തതുമായ മാംസം വിറ്റഴിക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു ഇത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൺ പോത്തിറച്ചി ഇവിടെ എത്തിച്ച് ഫ്രഷ് എന്ന പേരിൽ വിറ്റഴിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഈ പോത്തിറച്ചി, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിലാണ് ഇവർ വിൽപ്പന നടത്തിയത്. റെയ്ഡിനെത്തുടർന്ന്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഇറച്ചിക്കട ഉടൻ അടച്ചുപൂട്ടാനും പരിസരത്ത് കണ്ടെത്തിയതെല്ലാം നശിപ്പിക്കാനും ഉത്തരവിട്ടു. ഇതിൽ ഉൾപ്പെട്ട തൊഴിലാളികൾ ഭക്ഷ്യസുരക്ഷാ, വഞ്ചന ചട്ടങ്ങൾ പ്രകാരം നിയമനടപടികൾ നേടിടേണ്ടി വരും.
ഇത്തരം പ്രവൃത്തികൾ പൊതുജനാരോഗ്യത്തിനും ഉപഭോക്തൃ വിശ്വാസത്തിനും നേരിട്ടുള്ള ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഭക്ഷ്യ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ കൂടുതൽ ശക്തമാക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.

