വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് രമേശിന്റെ ഭാര്യ; ബന്ധുക്കളെ റിസോർട്ടിലേക്ക് വിളിച്ചുവരുത്തിയതിലും പ്രതിഷേധം

0

ചെന്നൈ ∙ തമിഴക വെട്രി കഴകം നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ച രമേശിന്റെ ഭാര്യ. വിജയ് കരൂരിൽ എത്തി തങ്ങളെ ആശ്വസിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് രമേശിന്റെ ഭാര്യ സംഗവി പെരുമാൾ പണം തിരികെ നൽകിയത്.

“വിജയ് കരൂരിലെത്തിയില്ല. നേരിട്ട് അനുശോചനം അറിയിക്കാതെ, മരിച്ചവരുടെ ബന്ധുക്കളെ മാമല്ലപുരത്തെ റിസോർട്ടിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചതിൽ നിരാശയുണ്ട്,” — സംഗവി മാധ്യമങ്ങളോട് പറഞ്ഞു. സെപ്തംബർ 27-നുണ്ടായ ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകിയെങ്കിലും, സംഗവി അത് സ്വീകരിക്കാൻ വിസമ്മതിച്ചു.

തന്റെ അക്കൗണ്ടിൽ പണം എത്തിയതിനു ശേഷമാണ് തുക തിരികെ അയച്ചതെന്നും, “ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ എന്റെ സമ്മതമില്ലാതെ ടിവികെ പ്രവർത്തകർ റിസോർട്ടിലേക്ക് കൊണ്ടുപോയി. വിജയ് കരൂർ സന്ദർശിക്കേണ്ടതായിരുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.

വിജയ് റാലിയുമായി ബന്ധപ്പെട്ട ഈ ദുരന്തം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയപ്രതികരണങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പലരും നേതാവിന്റെ കരൂർ സന്ദർശനമില്ലായ്മയെ വിമർശിച്ചപ്പോൾ, വിജയ് അനുശോചന പരിപാടി സ്വകാര്യത പാലിച്ചുകൊണ്ടാണ് നടത്തിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here