കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; മോൻത ചുഴലിക്കാറ്റിന്റെ ഭീഷണി കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മുതൽ നവംബർ രണ്ടുവരെ സംസ്ഥാനത്ത് നേരിയ തോതിൽ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളുവെന്നാണു പ്രവചനം.

മോൻത ചുഴലിക്കാറ്റ് ദുർബലമായി, ആന്ധ്രയിൽ വ്യാപക മഴ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു. അർധരാത്രിക്ക് ശേഷം തീരം തൊട്ട മോൻത, സാധാരണ ചുഴലിക്കാറ്റായി ദുർബലമായി മാറി.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്ര തീരം തൊട്ട ചുഴലിക്കാറ്റ് വിശാഖപട്ടണം, കോണസീമ, വിജയനഗരം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ആന്ധ്രയിൽ ഏകദേശം ഒന്നര ലക്ഷം ഹെക്ടറിൽ കൃഷിനാശം സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനത്തിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ലാൻഡ്‌ഫാളിന് അഞ്ചര മണിക്കൂർ എടുത്ത മോൻത കടന്നുപോയതോടെ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ആന്ധ്ര, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതലായുള്ളത്.

വലിയ തോതിൽ ആളപായം ഒഴിവാക്കാനായത് ആന്ധ്രയും ഒഡിഷയും നേരത്തെ സ്വീകരിച്ച മുൻകരുതൽ നടപടികൾ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതാണ് അപകടം കുറയ്ക്കാൻ സഹായിച്ചത്.

കോണസീമ ജില്ലയിൽ വീട് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും, മോൻത ചുഴലിക്കാറ്റ് ഭീഷണി പിന്നോട്ടാണ് പോയത്. എന്നാൽ അതിന്റെ ശേഷിപ്പായി തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here