തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദത്തിന് അയവില്ല. ഇപ്പോൾ നടക്കുന്നത് അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു.
മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം.
ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചർച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവർത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തിൽ വിശദീകരിക്കുന്നു.
കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

