സ്‌റ്റോക്കാം: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഗി എന്നിവര്‍ക്കാണ് പുരസ്‌കാരം. മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിം വര്‍ക്ക് വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.11 മില്യന്‍ സ്വീഡിഷ് ക്രോണര്‍ (1.2 മില്യന്‍ യുഎസ് ഡോളര്‍) ആണ് പുരസ്‌കാര തുക.
2025 രസതന്ത്ര നൊബേൽ ജേതാക്കളെ പരിചയപ്പെടാം:
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്‌സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം. യാഗി.
നേട്ടത്തിന് കാരണമായ കണ്ടെത്തൽ:
പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് മൂന്ന് ശാസ്‌ത്രജ്ഞർ പുരസ്‌കാരത്തിന് അർഹരായത്. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്ര ഘടന ഉണ്ടാക്കിയത്. ലോഹ അയോണുകളും തന്മാത്രകളും ഒരുമിച്ച് ക്രമീകരിച്ചിരിക്കുന്നത് ഇടയിൽ സുഷിരങ്ങളുള്ള ക്രിസ്റ്റൽ രൂപപ്പെടുന്നതിനാണ്. ഈ സുഷിരങ്ങളുള്ള വസ്‌തുക്കളെയാണ് ലോഹ-ജൈവ ചട്ടക്കൂടുകൾ അഥവാ മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകൾ(MOF) എന്ന് വിളിക്കുന്നത്.
ഇവയിൽ ഉപയോഗിക്കുന്ന നിർമ്മാണ ബ്ലോക്കുകൾ വ്യത്യാസപ്പെടുത്തുന്നതിലൂടെ, സുഷിരങ്ങളിൽ പ്രത്യേക പദാർത്ഥങ്ങൾ സംഭരിക്കാനാവും. ഇങ്ങനെ മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ശേഖരിക്കാനും കഴിയും. കൂടാതെ ഇതിന് രാസപ്രവർത്തനങ്ങൾ നടത്താനോ വൈദ്യുതി കടത്തിവിടാനോ കഴിയും.
മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾക്ക് വലിയ സാധ്യതകളാണുള്ളതായി നോബൽ കമ്മിറ്റിയുടെ ചെയർമാനായ ഹൈനർ ലിങ്ക് പറഞ്ഞു. ഇതിന്‍റെ പഠനം ആരംഭിക്കുന്നത് 1989ൽ റിച്ചാർഡ് റോബ്‌സൺ ആറ്റങ്ങളുടെ അന്തർലീനമായ ഗുണങ്ങളെ പുതിയ രീതിയിൽ ഉപയോഗിക്കുന്നത് പരീക്ഷിച്ചപ്പോഴാണ്.

