കിങ്സ്റ്റൺ: മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. ഇപ്പോൾ ക്യൂബയുടെ തെക്കുകിഴക്കൻ ഭാഗത്തേക്കാണ് കാറ്റടുക്കുന്നത്. മണിക്കൂറിൽ 130 മൈൽ വേഗതയിൽ കാറ്റ് വീശുന്നു. കൊടുങ്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നുണ്ടെന്നും അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അത്യധികം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിക്കുമെന്നും നാഷണൽ ഹരിക്കേൻ സെന്റർ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ മെലിസ കര തൊട്ടത്. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു. തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ ആശുപത്രികൾക്കും, പാർപ്പിട ഭവനങ്ങൾക്കും, വാണിജ്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ് എലിസബത്ത് ഇടവകയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്.
മേഖലയിലെ സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ദുരന്ത നിവാരണ, അടിയന്തര മാനേജ്മെന്റ് ഓഫീസ് (ODPEM) ഡയറക്ടർ ജനറൽ റിച്ചാർഡ് തോംസൺ സിഎൻഎന്നിനോട് പറഞ്ഞു. എന്നാൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, യുഎസ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ (NHC) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, മെലിസ 125 mph (200 km/h) വേഗതയിൽ വീശിയടിച്ച കാറ്റഗറി 3 ചുഴലിക്കാറ്റായി ദുർബലപ്പെട്ടു.
ചുഴലിക്കാറ്റ് ഇപ്പോൾ ജമൈക്കയിൽ നിന്ന് അകന്ന് കിഴക്കൻ ക്യൂബയിലേക്ക് നീങ്ങുകയാണ്. നിലവിൽ, ക്യൂബയിലെ ഗ്വാണ്ടനാമോയിൽ നിന്ന് ഏകദേശം 160 മൈൽ തെക്കുപടിഞ്ഞാറായി മെലിസ സ്ഥിതിചെയ്യുന്നു. മണിക്കൂറിൽ 8 മൈൽ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നു.
അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും വാഹനങ്ങൾ ചെളിവെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. കരീബിയൻ രാജ്യത്തെ നേരിട്ട് ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മെലിസ മാറിയതിനെത്തുടർന്ന് ജമൈക്കൻ ഭരണകൂടം ചൊവ്വാഴ്ച രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഗുരുതരമായി തകർന്നു എന്ന് റിപ്പോർട്ട് ചെയ്തു.

