തിരുവനന്തപുരം: കേരളത്തിൽ കാസ- ആർഎസ്എസ് കൂട്ടുകെട്ടെന്നും വർഗീയ മുതലെടുപ്പിന് ശ്രമം നടത്തുന്നെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തിൽ കർശന നിരീക്ഷണവും നടപടിയും വേണമെന്ന് പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റവാഡ ചന്ദ്രശേഖർ ഡിജിപി ആയി ചുമതലയേറ്റ ശേഷമുള്ള പോലീസിലെ ആദ്യ ഉന്നത തല യോഗമായിരുന്നു ഇത്. ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
മൂന്നാംമുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്‌സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിച്ചതിൽ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എസ്പിയായിരിക്കെ വിജി വിനോദ്കുമാർ പോക്‌സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.

