ട്രെയിൻ കോച്ചുകൾ വൃത്തിയാകാൻ ഡ്രോണുകൾ പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ; ഇതിലും ചിലവുകുറഞ്ഞ രീതിയിൽ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് വിമർശനം

0

ഗുവാഹത്തി: ട്രെയിൻ വൃത്തിയാക്കാൻ ഡ്രോണുകൾ പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ. കോച്ചുകൾ കഴുകി വൃത്തിയാക്കുന്നതിനായി ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ ആണ് റെയിൽവേ പരീക്ഷിക്കാനാരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വൃത്തിയാക്കുന്ന ഒരു വീഡിയോയും റെയിൽ‌വേ മന്ത്രാലയം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. എന്നാൽ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും രൂക്ഷമായ വിമർശനമാണ് പോസ്റ്റിന് താഴെ ഉന്നയിക്കുന്നത്. ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്നായിരുന്നു നിരവധി ആളുകൾ അഭിപ്രായമറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ മുന്‍ഗണനകളെ കുറിച്ചും ശക്തമായ വിമര്‍ശനങ്ങളാണ് ആളുകൾ ഉന്നയിച്ചത്.

ഡ്രോൺ ക്ലീനിംഗ് സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ ഉദ്‌ന-ബ്രഹ്മപൂർ അമൃത് ഭാരത് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോ ആണ് റെയിൽ‌വേ മന്ത്രാലയം എക്‌സിൽ പങ്കുവെച്ചത്. വീഡിയോ വളരെ വേഗം വൈറലായി. പരമ്പരാഗത മാനുവൽ സ്‌ക്രബ്ബിംഗിനെ ആശ്രയിക്കുന്നതിനുപകരം ഡ്രോണുകൾ ഉപയോഗിച്ച് ട്രെയിൻ മുഴുവനും കഴുകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. ഡ്രോൺ ട്രെയിനിലേക്ക് വെള്ളം തളിക്കുന്നതും പുറത്തുനിന്ന് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ‘ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലീനിംഗ് അമൃത് ഭാരത് എക്‌സ്പ്രസിന് കളങ്കമില്ലാത്ത തിളക്കം നൽകുന്നു”- എന്ന അടിക്കുറിപ്പോടെയാണ് റെയിൽവേ മന്ത്രാലയം ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

അമൃത് ഭാരത് എക്‌സ്പ്രസിന്‍റെ 25 കോച്ചുകളും അര മണിക്കൂർ കൊണ്ട് ഈ ഡ്രോണുകൾ വൃത്തിയാക്കിയതായാണ് പറയുന്നത്. മൂന്ന് മണിക്കൂർ വരെ എടുക്കുന്ന സാധാരണ മാനുവൽ പ്രക്രിയയെ വെച്ച് നോക്കുമ്പോൾ സമയവും ലാഭമാണ്. ഡ്രോണുകൾ കോച്ചുകളുടെ മുകളിലേക്ക് പറക്കുകയും അവിടെ അഴുക്കും പൊടിയും നീക്കം ചെയ്യുന്നതിനായി ഉയർന്ന മർദ്ദത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. കോച്ചുകൾ വൃത്തിയാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഡ്രോണുകൾ. റെയിൽവേ സ്റ്റേഷൻ മേൽക്കൂരകൾ ഉൾപ്പെടെ എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. ഉയർന്ന മർദ്ദത്തിലുള്ള സ്പ്രേ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഡ്രോണുകൾ ആണിത്.

മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ നിർമ്മാണ ചെലവ് വരുന്ന ഈ ട്രോൺ വികസിപ്പിച്ചെടുത്തത് സൂറത്തിൽ നിന്നുള്ള രണ്ട് യുവ ടെക്കികളാണ്. ഇത് നൂതനമാണെന്ന് മാത്രമല്ല, സാമ്പത്തികമായി ലാഭകരവുമാണ്. ഈ ഡ്രോൺ ക്ലീനിംഗ് സംവിധാനത്തിന്‍റെ വിപുലമായ നടപ്പാക്കലിനായി റെയിൽവേ ബോർഡിന് ഉദ്യോഗസ്ഥർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, ഈ സാങ്കേതികവിദ്യ ഉടൻ തന്നെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഉപയോഗിക്കും. പ്രത്യേകിച്ച് എക്‌സ്‌പ്രസ്, ദീർഘദൂര ട്രെയിനുകളില്‍ ഇതൊരു പതിവ് സവിശേഷതയായി മാറും. ഇത് മനുഷ്യാധ്വാനത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനൊപ്പം ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ റയിൽവെയുടെ ഈ നൂതന സംവിധാനത്തിന് പ്രശംസ ലഭിച്ചുവെങ്കിലും ട്രോൺ ഉപയോഗിച്ച് ട്രെയിൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള വീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീഡിയോ കണ്ട  ആളുകൾ ഇന്ത്യൻ റെയിൽവേയുടെ മുൻഗണനകളെ ചോദ്യം ചെയ്‌തു. ട്രെയിനിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെയാണ് കൂടുതൽ പേരും ചൂണ്ടിക്കാണിച്ചത്. ആദ്യം ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിക്കാൻ നോക്കണമെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ട്രെയിൻ വൃത്തിയാക്കുന്നതൊക്കെ നല്ലതാണ് എന്നാൽ അവ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനായേനെ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മറ്റെന്തിനേക്കാളും മുൻപ് ചെയ്യേണ്ടത് ട്രെയിനുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും നവീകരിക്കുകയുമാണെന്നാണ് വേറൊരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here