ഗാസ സിറ്റി: ഹമാസുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇസ്രയേൽ വലിയ വില നൽകേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. “ദുർബലമായ കാരണങ്ങളാൽ” കരാറുകൾ ലംഘിക്കുന്ന ഇസ്രായേലിന്റെ ചരിത്രത്തെ എർദോഗൻ വിമർശിച്ചു. ഇസ്രായേൽ തങ്ങളുടെ മുൻകാല തെറ്റുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തുർക്കി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഗാസയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ എന്നിവ എത്തിക്കുന്നതിന് അന്താരാഷ്ട്ര ഏകോപനം വേഗത്തിലാക്കണമെന്നും എർദോഗൻ ആവശ്യപ്പെട്ടു.
‘ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങൾ ഈ ഘട്ടത്തിലെത്തിയതിലും പലസ്തീനികളുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ഘട്ടത്തിലെത്താനും ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഇസ്രയേൽ തെറ്റുകൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, ഗാസയിലെ കരാർ പാലിച്ചില്ലെങ്കിൽ ഞങ്ങൾ അതിനെ എതിർക്കും. എല്ലാ പലസ്തീൻ പ്രതിരോധ പോരാളികളെയും, പ്രത്യേകിച്ച് ഗാസയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നു.’ -എർദോഗൻ വ്യക്തമാക്കി.
ഇസ്രയേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ കരാറിലെ മധ്യസ്ഥ ചർച്ചകളിലും ഗാസാ മുനമ്പിലെ യുദ്ധത്തിന് ശേഷമുള്ള ആസൂത്രണത്തിലും തുർക്കി പങ്കാളിയായിട്ടുണ്ട്. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതും അതിലെ വ്യവസ്ഥകൾ പാലിക്കുന്നതും നിരീക്ഷിക്കുന്ന കർമ്മസേനയിൽ തുർക്കിയും പങ്കാളിയാകും.
അതേസമയം, ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനു പിന്നാലെ ഹമാസ് പൊലീസ് ഗാസയിലെ തെരുവുകളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഗാസയുടെ നിയന്ത്രണം തങ്ങളുടെ കയ്യിൽത്തന്നെയാണെന്ന് ഹമാസ് ഉറപ്പാക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസിലെ നിരത്തുകളിൽ ഹമാസ് പൊലീസ് പട്രോളിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

