ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിലും സ്വർണം; ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം

0

ബെംഗളൂരു: ശബരിമലയിൽനിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീരാംപുരം വാടക ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിൽ 176 ഗ്രാം(22 പവൻ) സ്വർണം സംഘം പിടിച്ചെടുത്തു. അതിനിടെ, പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടപടിയും സംഘം പൂർത്തിയാക്കി. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയത് ഈ സ്ഥാപനത്തിലൂടെയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോറ്റി ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കർണാടകയിലെ ബെല്ലാരിയിൽനിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് ബെല്ലാരിയിൽനിന്ന് വീണ്ടെടുത്തതെന്ന് വ്യക്തമാക്കുന്നു. ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സംഘം സ്വർണക്കട്ടികൾ പിടിച്ചെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്കു 476 ഗ്രാം സ്വർണം കൈമാറിയതായാണ് ഗോവർധന്റെ മൊഴി. എന്നാൽ ഇത്രയും സ്വർണം മുഴുവൻ തന്നെ തിരിച്ചുകിട്ടിയോയെന്ന് ഇതുവരെ വ്യക്തമല്ല.

അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കർണാടകയിലെയും തമിഴ്നാട്ടിലെയും കേന്ദ്രങ്ങളിൽ തിരച്ചിൽ വ്യാപിപ്പിച്ചു.
ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് സാധ്യതയുണ്ടെന്നതാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here