തിരുവനന്തപുരം: സ്കൂളുകളുടെ അടിസ്ഥാന വികസനം ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ അവതരിപ്പിച്ച പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കുചേർന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹരമായി. കരാറിൽ നിന്നും പിന്നോട്ട് പോകാൻ സിപിഎം തയ്യാറായതോടെയാണ് സിപിഐ അയഞ്ഞത്. ഇതോടെ സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും. അതേസമയം കരാറിൽ ഒപ്പിവെച്ച് ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ കേന്ദ്രത്തിന് കത്തുനൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐയ്ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സിപിഐ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ട് പോലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ധാരണാ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ പ്രശ്‌നത്തിൽ തൽക്കാലം പരിഹാരമുണ്ടായിരിക്കുകയാണ്.
അതേസമയം ഇടതുമുന്നണി ചേരുന്ന യോഗത്തിൽ പിഎംശ്രീയെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു ഉപസമിതിയെ രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പേടിക്കും. ഇതേതുടർന്ന് മാറ്റം നിർദേശിച്ചു വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് നിലവിലെ സിപിഎം തീരുമാനം. കേന്ദ്രത്തിന് കത്തെഴുതിയ തീരുമാനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വിശദീകരിക്കും. അതേസമയം വിഷയത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നിലപാട് വളരെ പ്രധാനമാണ്. കരാർ ഒപ്പുവെച്ച് ഒരാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം കേന്ദ്രം അംഗീകരിക്കണം. കേന്ദ്ര നിലപാടിനായി കാത്തിരിക്കണമെങ്കിലും കരാർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിനാൽ സിപിഎം- സിപിഐ പ്രശ്നം പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്.

