കൊല്ലം അഞ്ചലിൽ ട്രാഫിക് നിയമം ലംഘിച്ച ബൈക്ക് യാത്രികനെ തടഞ്ഞതിന് പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. അഞ്ചൽ ബൈപ്പാസിൽ വെച്ച് അമിത വേഗതയിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം.
പനയഞ്ചേരി സ്വദേശികളായ സുരാജ്, ഇയാളുടെ മക്കളായ അഹമ്മദ്, അബ്ദുള്ള എന്നിവരാണ് ആക്രമണം നടത്തിയത്. നിയമലംഘനം നടത്തിയ ബൈക്ക് ഓടിച്ചിരുന്നത് അഹമ്മദായിരുന്നു. ഇയാളെ അഞ്ചൽ എസ്ഐ പ്രജീഷ് കുമാർ തടഞ്ഞു നിർത്തി. ഈ സമയം സമീപത്തെ കടയിലുണ്ടായിരുന്ന പിതാവ് സുരാജും സഹോദരൻ അബ്ദുള്ളയും സ്ഥലത്തെത്തുകയും എസ്ഐയെ പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ കൈക്ക് പരിക്കേറ്റു.
സ്ഥലത്ത് കൂടുതൽ പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായവർ സ്ഥിരം പ്രശ്നക്കാരാണെന്നും പോലീസ് അറിയിച്ചു.

