വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ആമസോണില്‍ മനുഷ്യ ജോലികള്‍ നിർമിത ബുദ്ധികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളാണ് ആമസോണ്‍.
അടുത്ത ഒരു ദശകത്തിനുള്ളില്‍ ജോലിക്കായി എഐയെ കൂടുതലായി ആശ്രയിക്കാന്‍ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. 2033 ആകുമ്പോഴേക്കും യുഎസ് തൊഴിൽ ശക്തിയിലേക്ക് ആളുകളെ കൂട്ടിച്ചേർക്കാതെ തന്നെ ഇരട്ടി ഉൽപ്പന്നങ്ങൾ വിൽക്കാനാണ് ഇ-കൊമേഴ്‌സ് ഭീമൻ ലക്ഷ്യമിടുന്നത്.
2033 ഓടെ ആറ് ലക്ഷത്തോളം തസ്തികകള്‍ ഓട്ടോമേഷന്‍ കാരണം ഇല്ലാതാകാം. തൊഴിലാളികളെ പിരിച്ചുവിടുന്നത് കൂടാതെ പുതിയ തൊഴിലാളികളെ നിയമിക്കുന്നതും ആമസോണ്‍ ഒഴിവാക്കിയേക്കും. ഇതോടെ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയും. ആമസോണില്‍ നിന്ന് ചോര്‍ന്ന ഇന്റേണല്‍ രേഖകളെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
അതേസമയം ചോർന്ന രേഖകൾ പലപ്പോഴും ഞങ്ങളുടെ പദ്ധതികളുടെ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ചിത്രം വരയ്ക്കുന്നു. കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ആമസോണിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ ഒരു കമ്പനിയും സൃഷ്ടിച്ചിട്ടില്ല.
രാജ്യത്തുടനീളമുള്ള പ്രവർത്തന സൗകര്യങ്ങളിൽ ഞങ്ങൾ സജീവമായി നിയമനം നടത്തുന്നുണ്ട്, അവധിക്കാല സീസണിൽ 250,000 തസ്തികകൾ നികത്താനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചു- ആമസോൺ വക്താവ് കെല്ലി നാന്റൽ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

