അമരാവതി: ജഗന്നാധഗിരി ഗുരുകുലത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ തതിക്ക നാരായണ റാവുവാണ് ജീവനൊടുക്കിയത്. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലായിരുന്നു സംഭവം. കേസിന്റെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. കോമാട്ടി ചേരുവിലുള്ള തടാകത്തിൽ ചാടിയാണ് പ്രതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) മുതിർന്ന ദളിത് നേതാവ് തതിക്ക നാരായണ റാവു ഒക്ടോബർ 22 ന് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി നാരായണ റാവുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രാത്രി ഏകദേശം 10.30ഓടെ തൂണി നഗരത്തിന് പുറത്തുള്ള കോമാട്ടി ചേരുവ് എന്ന സ്ഥലത്തിനടുത്ത് വച്ച് ശുചിമുറിയിൽ പോകാനായി വാഹനം നിർത്തണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് വാഹനം നിർത്തി.
പുറത്തിറങ്ങിയ ഇയാൾ ഉടൻതന്നെ തടാകത്തിലേക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

